തിരുവനന്തപുരം: മുഖ്യമന്ത്രി യാത്രയിലായതിനാല്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നില്‍ കൂടുതല്‍ ദിവസം മുഖ്യമന്ത്രി തലസ്ഥാനത്തിനു പുറത്ത് യാത്ര ചെയ്യുന്ന വേളയില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ക്യാമ്പ് ഓഫീസ് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ യാത്ര ചെയ്യുന്ന അവസരത്തിലും ഇത് ഫലപ്രദമായി ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പരിപാടിയുളള സ്ഥലങ്ങളില്‍ ക്യാമ്പ് ഓഫീസ് തുറക്കുകയും അവിടേക്ക് സ്റ്റാഫിനെ പ്രത്യേകം നിയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ ഫയല്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2017 ഡിസംബറില്‍ ലഭിച്ച 1229 ഫയലുകളില്‍ 1124 എണ്ണത്തിലും (91 ശതമാനം) ആ മാസം തന്നെ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ജനുവരിയില്‍ വന്ന ഫലുകള്‍ തീര്‍പ്പാക്കുന്നതിലും ഒരുവിധ കാലതാമസവും ഉണ്ടായിട്ടില്ല. ക്യാമ്പ് ഓഫീസ് സംവിധാനം കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നുണ്ട്. 

ഒരു തരത്തിലുളള അന്വേഷണം നടത്താതെയും ബന്ധപ്പെട്ടവരോട് പ്രതികരണം തേടാതെയും വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കുറച്ചുപേരിലെങ്കിലും തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയുണ്ട് എന്നതിനാലാണ് വിശദീകരണം നല്‍കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.