പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനും മാറ്റി നല്‍കാനമുള്ള അധികാരം നേരത്തെ റിസര്‍വ് ബാങ്ക് താത്കാലികമായി സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. ഇതാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. ഇതോടെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം മാറ്റാനും കൈയ്യിലുള്ള പണം നിക്ഷേപിതക്കാനും കൊമേഷ്യല്‍ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. നേരത്തെ നോട്ടുകള്‍ സ്വീകരിക്കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും തങ്ങള്‍ക്ക് മാത്രമായി ഒരു ഇളവ് അനുവദിക്കാനാവില്ലെന്നുമായിരുന്നു റിസര്‍വ് ബാങ്ക് അറിയിച്ചത്.

എന്നാല്‍ സഹകരണ ബാങ്കുകളിലുള്ള നിക്ഷേപം ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കി. ഒരാഴ്ച പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാനാണ് അനുമതി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിന് കത്തയക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.