വീണ്ടും വായ്പ തട്ടിപ്പ്; 31,000 കോടി വിദേശത്തേക്ക് കടത്തി
ഹൗസിംഗ് ലോണ്‍ രംഗത്ത് 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡി എച്ച് എഫ് എല്‍ കമ്പനി ഒരു ലക്ഷം കോടി രൂപയോളം വായ്പയെടുത്ത് കടലാസ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു
ദില്ലി: 31000 കോടി രൂപ പൊതുമേഖല ബാങ്കുകളില്‍ നിന്നും കടമെടുത്ത് വിദേശത്തേക്ക് കടത്തിയെന്ന ആരോപണം ഉന്നയിച്ച് കോബ്രപോസ്റ്റ്. . പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനി കടലാസ് കമ്പനികള്‍ വഴി പണം വിദേശത്തേക്ക് കടത്തിയെന്ന് തെളിയിക്കുന്ന തെളിവുകളാണ് കോബ്രപോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ആരോപണത്തിന് പിന്നാലെ ഡിഎച്ച്എഫ്എല്ലിന്‍റെ ഓഹരി 12 ശതമാനത്തിലേറെ ഇടിഞ്ഞു.
ഹൗസിംഗ് ലോണ്‍ രംഗത്ത് 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡി എച്ച് എഫ് എല്‍ കമ്പനി ഒരു ലക്ഷം കോടി രൂപയോളം വായ്പയെടുത്ത് കടലാസ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. ഡിഎച്ച്എഫ്എല്ലിന്‍റെ തന്നെ സ്ഥാപനങ്ങള്‍ക്കാണ് പണം കൈമാറിയതെന്നും തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ കൈമാറിയ പണം വിദേശത്തേക്ക് നിക്ഷേപമായി കടത്തുകയായിരുന്നു.
2480 കോടി രൂപ ഗുജറാത്ത് , കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഈ സംസ്ഥാനങ്ങളിലെ കടലാസ് കമ്പനികളിലേക്ക് വായ്പയായി നല്‍കിയതായും പറയുന്നു. വായിപ്പ ലഭിച്ച കടലാസ് സ്ഥാപനങ്ങള്‍ ബി ജെ പിക്ക് ഇരുപതു കോടി രൂപയോളം സംഭാവന നല്‍കി. യാതൊരു വിധ ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നതിനാലും, കമ്പനികളില്‍ ഭൂരിഭാഗവും വ്യാജമാണെന്നതിനാലും 31000 കോടി രൂപ തിരിച്ചു പിടിക്കുക പ്രയാസമേറിയ കാര്യമാണെന്ന് കോബ്രപോസ്റ്റ് വ്യക്തമാക്കുന്നു.