കോയമ്പത്തൂർ: നെഹ്റു കോളേജിൽ സംഘടനാ രൂപീകരണത്തിന് ശ്രമിച്ച വിദ്യാർത്ഥികളെ മാനേജ്മെന്‍റിന്‍റെ നിദ്ദേശാനുസരണം മറ്റു വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പാലക്കാട് സ്വദേശികളായ 5 പേർക്ക് പരിക്കേറ്റു.നീണ്ട അവധിക്കു ശേഷം തുറന്ന കോളെജ് സംഘർഷത്തെ തുടർന്ന് വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു.
പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ അനുശോചിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും യോഗം ചേരാൻ കോയമ്പത്തൂർ നെഹ്റു കേളേജിലെ ഒരു കൂട്ടം കുട്ടികൾ പ്രിൻസിപ്പലിനോട് അനുവാദം ചോദിച്ചു.
സ്റ്റുഡന്‍റ്സ് വിങ്ങ് എന്ന പേരിൽ മലയാളി കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാത്ഥി കൂട്ടായ്മയ്ക്ക് പ്രിൻസിപ്പൽ അനുമതി നൽകിയെങ്കിലും ഇതിന്‍റെ രൂപീകരണ വേദിയിൽ വച്ച് മറ്റു വിദ്യാർത്ഥികൾ മദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പുറത്തു നിന്നുള്ളവർ ഉൾപ്പെടെയാണ് സംഘടനക്ക് നേതൃത്വം നൽകാൻ ശ്രമിച്ച പാലക്കാട് സ്വദേശികളായ കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്.
പുറത്തു നിന്നുള്ളവരുടെ ഇടപെടൽ ശ്രദ്ധയിൽ പെട്ടിട്ടുംഅധികൃതർ തടയാൻ ശ്രമിച്ചില്ലെന്നും, മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് അക്രമത്തിന് പ്രേരിപ്പിച്ചത് അധികൃതർ തന്നെയാണെന്നുമാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. കായികാധ്യാപകന്‍റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കാണ് പരിക്ക് കുടുതൽ.
മർദ്ദനമേറ്റതിനാൽ ഇരുകാലുകളും നീരുവന്ന് നടക്കാനാകാത്ത അവസ്ഥയാണ്. സംഘർഷത്തെക്കുറിച്ച് കുട്ടികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സംഘർഷത്തെത്തുടർന്ന് കോളേജ് വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു.
