ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതാണ് നിയമനം വൈകിച്ചത്. എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം കെ രാഘവനെതിരെ പ്രസ്താവന നടത്തിയായിരുന്നു വിവാദങ്ങളുടെ തുടക്കം. എംപിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.