മക്കിമല ഭൂമി തട്ടിപ്പ്: കയ്യേറ്റം കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ കളക്ടര്‍
- ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
വയനാട്: മക്കിമല ഭൂമി തട്ടിപ്പില്‍ ജില്ലാ കളക്ടർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണ പരിധിയിൽ മക്കിമല തട്ടിപ്പും ഉൾപ്പെടുത്തണമെന്ന് കളക്ടർ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ആകെയുള്ള 990.12 ഏക്കർ പുറമ്പോക്ക് ഭൂമിയിലുള്ളത് 762 കൈവശക്കാരാണ്. രേഖകളില്ലാത്തതിനാലും അതിർത്തി വ്യക്തമല്ലാത്തതിനാലും ഇവർക്ക് പട്ടയം അനുവദിച്ചിട്ടില്ല. കയ്യേറ്റം കൂടുതൽ നടന്നത് വിമുക്ത ഭടൻമാർക്ക് നൽകിയ ഭൂമിയിലാണ്. കയ്യേറ്റം കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
തവിഞ്ഞാൽ വില്ലേജിലെ മക്കിമലയിൽ സൈനികർക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയും ഭൂമാഫിയ വിഴുങ്ങിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂമാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടു നിന്നതിന്റെ തെളിവും ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു .
തുടര്‍ന്ന് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ രവിയെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ വിശദമാക്കി. തന്റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസർ ഇടപെട്ടതെന്നും കളക്ടർ വ്യക്തമാക്കി.