കോട്ടയം: കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്തതിന് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി വനിതാകമ്മീഷന് മുമ്പില്‍ ഭിന്നശേഷിയുള്ള മകളും പിതാവും. 75 കാരിയായ അമ്മയ്‌ക്കെതിരേ 50 വയസ്സുള്ള ഇളയ മകളും 82 കാരനായ പിതാവുമാണ് രംഗത്ത് എത്തിയത്. 

കോട്ടയത്തെ സിറ്റിംഗിനിടെയാണ് പരാതി എത്തിയത്. അച്ഛനും മകള്‍ക്കും അമ്മയ്‌ക്കൊപ്പം തുല്യ അവകാശത്തോടെ ജീവിക്കാമെന്ന കോടതിവിധി പോലും മാനിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. പരാതി പരിഗണിച്ച വനിതാകമ്മീഷന്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 

വീടിന്‍റെ താക്കോലില്‍ ഒന്ന് മകള്‍ക്കും അച്ഛനും നല്‍കിയിട്ടുണ്ട്. മൂന്ന് പെണ്‍മക്കളുള്ള ദമ്പതികള്‍ മൂത്ത രണ്ടു പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചൂ. ഭിന്നശേഷിക്കാരി ആയതിനാല്‍ ഇളയമകളും പിതാവും മാതാവുമാണ് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നത്. ഭിന്നശേഷിയുള്ള മകള്‍ വീട്ടില്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി കമ്മീഷന് മുന്നില്‍ വിവരിച്ചു. 

അമ്മ പുറത്ത് പോകുമ്പോള്‍ തന്നെയും പിതാവിനെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിട്ട് പോകുമെന്നും ആഹാരം നല്‍കില്ലെന്നും മകള്‍ പറഞ്ഞു. അച്ഛനെ വീഴിക്കാനായി നിലത്ത് സോപ്പുവെള്ളം ഒഴിച്ചിടും. ഒരു കൈ ശേഷി കുറവുള്ളതിനാല്‍ കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കാനാകില്ല. 

ഒരു കൈ കൊണ്ട് കയര്‍ വലിച്ച് പല്ലു കൊണ്ട് കടിച്ചാണ് വെള്ളം കോരുന്നത്. മുന്‍ നിരയിലെ പല്ലുകള്‍ പലതും കൊഴിഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. വഴിവിട്ട ജീവിതം നയിക്കുന്ന മാതാവിനെതിരേ 2013 ലും പെണ്‍മക്കള്‍ പരാതിയുമായി എത്തിയിരുന്നു. 60 കാരന്‍ കാമുകനുമായി ജീവിക്കുന്ന മാതാവിനെ എതിര്‍ക്കുന്നതിന് പിതാവിനെയും പെണ്‍മക്കളെയും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

വീട്ടില്‍ മാതാവിനും പിതാവിനും മക്കള്‍ക്കും തുല്യ അവകാശമാണെന്നും സ്വത്തിലെ മൂന്നിനൊന്നില്‍ മകള്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിയില്‍ കോടതി വിധിക്കുകയും ചെയ്തു. ഈ വിധി പാലിക്കുന്നില്ലെന്ന് കാണിച്ചാണ് ഇരുവരും ഇപ്പോള്‍ വനിതാകമ്മീഷനെ സമീപിച്ചത്.