ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയൻ കോടികൾ തട്ടിച്ചെന്ന കേസിലെ നിയമ നടപടി തുടരുമെന്ന് പരാതിക്കാരൻ രാഹുൽകൃഷ്ണ. ശ്രീജിത്തിന്റെ ദുബായിലെ ബിസിനസ് പങ്കാളിയായ യുഎഇ സ്വദേശിനി കേരളത്തിലെത്തി പരാതി നൽകാനും നീക്കമുണ്ട്. ബിനോയ് കോടിയേരിയും മർസൂഖിയും തമ്മിലെ കേസ് ഒത്ത് തീർപ്പായതിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദുബായിൽ കോടികൾ തട്ടിച്ച കേസിൽ മർസുഖിയും ബിനോയ് കോടിയേരിയും തമ്മിൽ ഒത്ത് തീർപ്പിലെത്തി. പക്ഷെ ശ്രീജിത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്നാണ് പരാതിക്കാരുടെ നിലപാട്. മാവേലിക്കര, ചവറ കോടതികളിൽ പരാതി നൽകിയ രാഹുൽ കൃഷ്ണയും, ദുബായിലും കേരള പൊലിസിലും പരാതി നൽകിയ ബിജോയ് ജോസഫും കേസുമായി മുന്നോട്ട് പോകും. മർസുഖി കേരളത്തിലെത്തിയെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ ശ്രീജിത്തിനെതിരെ പരാതിയുമായി യുഎഇ സ്വദേശിനി ഖരീമ ഹുസൈൻ സംസ്ഥാനത്തേക്ക് വരുന്നതായി സൂചനയുണ്ട്.

ദുബായിൽ ബീറ്റ്സ് ഫെസിലിറ്റീസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇരുവരും. ലൈസൻസ് ഫീസ് അടക്കാതെ ശ്രീജിത്ത് നാടുവിട്ടുവെന്നാണ് ഇവരുടെ പരാതി. അതേസമയം മർസുഖി-ബിനോയ് ഒത്തുതീർപ്പിനെ കുറിച്ചുള്ള ദുരൂഹത മാറിയിട്ടില്ല. കൊടുക്കാനുണ്ടായിരുന്ന മുഴുവൻ പണവും ആരാണ് നൽകിയത്, എന്തിനായിരുന്നു ബിനോയ് കടം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ അവ്യക്തതയുണ്ട്.