നാല് വയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വർഷം തടവ്
അന്വേഷണം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഇയാൾക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചത്.
ഗുരുഗ്രാം: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവ്. ഹരിയാനയിലെ സെഷന്‍സ് കോടതി ജഡ്ജി രഞ്ജിനി യാദവാണ് കണ്ടക്ടര്‍ ശംഭു(21)വിന് ശിക്ഷ നല്‍കി കൊണ്ട് വിധി പുറപ്പെടുവിച്ചത്. ശംഭുവിന് ഇരുപത് വർഷം കഠിന തടവും 50,000രൂപയുമാണ് വിധിച്ചിരിക്കുന്നത്.
ഗുരുഗ്രാമിലെ ഒരു പ്രമുഖ സ്‌കൂളിലെ നാല് വയസ്സുകാരിയെയാണ് ശംഭു മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയത്. ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയുമായിരുന്നു. രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് ചൂഷണ വിവരം കുട്ടി പുറത്ത് പറയുന്നത്. തുടർന്ന് സെക്ടർ 56ലുള്ള പൊലീസിൽ ശംഭുവിനെതിരെ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ശംഭുവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇയാൾക്ക് പിഴ അടക്കാൻ സാധിച്ചില്ലെങ്കിൽ ശിക്ഷയുടെ കാലാവധി ആറ് വര്‍ഷത്തേക്ക് കൂടി കൂട്ടുമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് രഞ്ജിനി യാദവ് പറഞ്ഞു. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ് ശംഭു. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതി നടപടി.