വയനാട്: സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ സിഡിഎസ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു എഡിഎസ് അംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയുടെ 22 -ാം ഡിവിഷനിലെ അംഗമാണ് ചികിത്സ തേടിയത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പതിനെട്ടും യുഡിഎഫ് പതിനേഴും സീറ്റ് നേടി. രണ്ടാം ഡിവിഷനില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗം മറ്റൊരു ചുമതല വഹിക്കുകയും ഓണറ്റേറിയം കൈപ്പറ്റുകയും ചെയ്യുന്നതിനാല്‍ ഇവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് യുഡിഎഫ് അംഗം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

ഓണറേറിയം കൈപ്പറ്റുന്ന രേഖകള്‍ പരാതിക്കാര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയെങ്കിലും ഇത് കൈപ്പറ്റാന്‍ ആദ്യം കൂട്ടാക്കാതിരിക്കുകയും പിന്നീട് രേഖകള്‍ വാങ്ങി വെക്കുകയും ചെയ്തു. ഇതിന് ശേഷം ഓഫീസര്‍ പുറത്തിറങ്ങിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍മാന്‍ കൈയ്യേറ്റം ചെയ്തെന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയ അംഗത്തിന്റെ പരാതി. അതേ സമയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇടപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്ന് ചെയര്‍മാനും പ്രതികരിച്ചു. ജില്ലയിലെ 26 സിഡിഎസുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പലയിടത്തും രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.