ദില്ലി: കോണ്‍ഗ്രസ് ബന്ധത്തില്‍ സമവായമില്ലാതെ സിപിഎം പോളിറ്റ് ബ്യൂറോ. കാരാട്ട് പക്ഷത്തിന്റെയും യെച്ചൂരി പക്ഷത്തിന്റെയും വിരുദ്ധ നിലപാടുകളില്‍ പിബിയില്‍ വീണ്ടും തര്‍ക്കം. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന നിലപാട് കാരാട്ട് പക്ഷം ആവര്‍ത്തിച്ചു. എന്നാല്‍ പ്രാദേശിക സഖ്യം പൂര്‍ണമായി വേണ്ടെന്ന് വക്കരുതെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. നാളെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പിജി യോഗത്തില്‍ സംസാരിക്കും. 

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ തുടങ്ങി. സീതാറാം യെച്ചൂരി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് പ്രകാശ് കാരാട്ട് പക്ഷം ബദൽ രേഖ നൽകി. മതേതര പാർട്ടികളുമായി സഹകരണം എന്ന നിലപാട് തിരുത്തി യെച്ചൂരി അടവുനയം എന്നാക്കിയെങ്കിലും ഒരുതരത്തിലുള്ള ധാരണയും പാ‍ടില്ലെന്ന ബദൽ രേഖയാണ് കാരാട്ട് നൽകിയത്. സിപിഎമ്മിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള മതേതര പാര്‍ടികളുമായുള്ള സഹകരണം സംബന്ധിച്ച തര്‍ക്കം വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. 

കഴിഞ്ഞ കേന്ദ്ര കമ്മിറ്റി ഭിന്നത ഒഴിവാക്കാൻ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് സിസിയിലെ ചര്‍ച്ചകൂടി പരിഗണിച്ച് രേഖ പുതുക്കാൻ നിര്‍ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രേഖ തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പിബി ഭൂരിപക്ഷ നിലപാട് അംഗീകരിച്ചു. യെച്ചൂരിയുടെ രേഖയിലെ പ്രധാന നിര്‍ദ്ദേശം ഇങ്ങനെയാണ്. ബൂര്‍ഷ്വ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ ആര്‍.എസ്.എസ് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റാൻ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം രൂപീകരിക്കും. 

അതായത് സഖ്യമോ മുന്നണിയോ ഇല്ലാത്തപ്പോൾ തന്നെ അടവുനയത്തിനും ധാരണക്കും ഈ രേഖ ഇടം നൽകുന്നു. ഇതിനെ പ്രതിരോധിക്കാൻ പ്രകാശ് കാരാട്ടും എസ്.ആര്‍.പിയും നൽകിയ ബദൽ രേഖയിൽ അടവുനയമോ ധാരണയോ പോലും പാടില്ലെന്ന് നിര്‍ദേശിച്ചു. പാര്‍ടിയിലെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമാണ് കാരാട്ടിന്‍റെ നീക്കമെന്ന് യെച്ചൂരി പക്ഷം വാദിക്കുന്നു. 

തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന സൂചന യെച്ചൂരി ഒരു വാ‍ര്‍ത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെയുമായി കൂട്ടുകൂടാമെന്ന പാര്‍ടി ധാരണ പോലും വേണ്ടെന്ന് രേഖയിൽ എന്തിന് എഴുതണമെന്നാണ് കാരാട്ട് വിരുദ്ധരുടെ ചോദ്യം. കഴിഞ്ഞ സിസിക്ക് ശേഷവും പാര്‍ടിയിലെ തര്‍ക്കം ഈ തുടരുന്നത് സിപിഎമ്മിന് വലിയ പ്രതിസന്ധിയാവുകയാണ്.