കേഡര്‍ സ്വഭാവത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോണ്‍ഗ്രസ് തീരുമാനം. താഴെത്തട്ടു മുതൽ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും, പിസിസികളിൽ മാധ്യമ വിഭാഗം രൂപീകരിക്കാനുമാണ് പദ്ധതി.

തിരുവനന്തപുരം: കേഡര്‍ സ്വഭാവത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോണ്‍ഗ്രസ് തീരുമാനം. താഴെത്തട്ടു മുതൽ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും, പിസിസികളിൽ മാധ്യമ വിഭാഗം രൂപീകരിക്കാനുമാണ് പദ്ധതി.

രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഉടനടി പ്രതികരിക്കാൻ താഴെ തട്ടു മുതലുളള പ്രവര്‍ത്തകരെ സജ്ജമാക്കുക. എതിരാളികളുടെ പ്രചാരണങ്ങളെ നേരിട്ട് ജനങ്ങളുമായുള്ള അടുപ്പം വര്‍ധിപ്പിക്കുക. ഇതിനായി പരിശീലന പരിപാടികളും ക്യാമ്പുകളും നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. 

കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബുവിനാണ് കേരളത്തിൽ ചുമതല. ദിവസം തോറും ഉയര്‍ന്നു വരുന്ന വിഷയങ്ങളിൽ നിലപാട് രൂപീകരിച്ച് വിവിധ മാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രതികരണമെത്തിക്കാനാണ് എ.ഐ.സി.സി മാതൃകയിൽ പി.സി.സികളിലും മാധ്യമവിഭാഗം രൂപീകരിക്കുന്നുത്. 

ശൂരനാട് രാജശേഖരനാണ് കെ.പി.സി.സി മാധ്യമവിഭാഗത്തിന്‍റെ ചുമതല. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള സംഘടനാ ചുമതല തമ്പാനൂര്‍ രവിക്കാണ്. വിദഗ്ധരുടെ മാര്‍ഗ നിര്‍ദേശത്തിന് അനുസരിച്ചാണ് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ്.