ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നോമിനിയായി സൂരജ് രവി കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്നത്. സുധീര പക്ഷമായതിനാല്‍ എ, ഐ ഗ്രൂപ്പുകള്‍ സൂരജിനെ ഒരു പോലെ എതിര്‍ത്തു..ബാര്‍ മുതലാളിമാര്‍ക്കെതിരെ സുധീരന്‍ എടുത്ത അതേ നിലപാടിലൂന്നിയായിരുന്നു കൊല്ലത്ത് സൂരജിന്റെ പ്രചാരണം. പക്ഷേ പ്രചാരണത്തിനായി ഉപയോഗിച്ചത് ബാര്‍ ഓണേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ കെ.എല്‍ 02 എ.എച്ച് 5851 എന്ന വാഹനവും. വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

കോര്‍പ്പറേഷന്‍ ഡിവിഷനിലെ തേവള്ളി വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് കൊല്ലത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായത്. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ നേതാവ് ഗീതാ കൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. പിന്നീട് വിമതരെ ഒന്നാകെ കോണ്‍ഗ്രസ് പുറത്താക്കി..അവിടെത്തുടങ്ങിയതാണ് തമ്മിലടിയും ആരോപണ പ്രത്യാരോപണങ്ങളും..എന്നാല്‍ തന്റെ ബന്ധു ആയതിനാലാണ് രാജ് കുമാര്‍ ഉണ്ണിയുടെ വാഹനം ഉപയോഗിച്ചതെന്നാണ് സൂരജ് രവിയുടെ വാദം.