യാഷ് ദയാൽ നിലവിൽ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് മോ ബോബറ്റ് ക്രിക്ബസിനോട് പറഞ്ഞു.
ബെംഗളൂരു: പോക്സോ കേസ് അടക്കമുള്ള ലൈംഗിക പീഡിന പരാതികളും ക്രിമിനൽ കേസുകളും നേരിടുന്ന പേസർ യാഷ് ദയാൽ ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആര്‍സിബി). ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റാണ് യാഷ് ദയാല്‍ ഇത്തവണ ടീമിനൊപ്പം ചേരില്ലെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മാർച്ച് 18-ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ നിന്ന് യാഷ് ദയാൽ വിട്ടുനിന്നിരുന്നു. യാഷ് ദയാൽ നിലവിൽ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് മോ ബോബറ്റ് ക്രിക്ബസിനോട് പറഞ്ഞു. എന്നാൽ, യാഷ് ദയാലിനെരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് സൂചന.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി 5 കോടി രൂപയ്ക്കാണ് ആർസിബി യാഷ് ദയാലിനെ നിലനിർത്തിയത്. എന്നാൽ യാഷ് ദയാലിനെതിരെയുള്ള ക്രിമിനല്‍ കേസുകൾ നിലനിൽക്കെ നിലനിര്‍ത്താനുള്ള തീരുമാനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
യാഷ് ദയാലിനെതിരെ ഉത്തർപ്രദേശിലെ ഗാസിയാബാദിലും ജയ്പൂരിലുമായി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023-നും 2024 ഏപ്രിലിനും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിൽ ജയ്പൂരിലെ സാംഗനീർ സദർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും കടുത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 69 പ്രകാരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമത്തിന് ഗാസിയാബാദിലും കേസെടുത്തിട്ടുണ്ട്. വിവാദങ്ങളെത്തുടർന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഈ സീസണിലെ ആഭ്യന്തര മത്സരങ്ങളിൽ നിന്നും ദയാലിനെ മാറ്റിനിർത്തിയിരുന്നു. സെപ്റ്റംബർ മുതൽ ദയാലിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് അസോസിയേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആര്‍സിബി ടീം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലോ വീഡിയോകളിലോ യാഷ് ദയാലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിനിടെ യാഷ് ദയാലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും താരം ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണം നേരിടുന്ന യാഷ് ദയാലിനെ നിലനിർത്തിയ ആർസിബി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
