മുത്തലാഖ് കേസ് സുപ്രീകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുക. മുത്തലാഖ് വളരെ ഗൗരവമേറിയ വിഷയമാണെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത മാസം 30നകം കേസിലെ കക്ഷികളോട് നിലപാട് രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മെയ് 11 മുതല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കും. മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. മുത്തലാഖ് മനുഷ്യാവകാശ ലംഘനമാണോ എന്നതടക്കമുള്ള നാല് ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദിച്ചു. അതേസമയം മുത്തലാഖ് ഭരണഘടനാ പ്രശ്നമാണെന്നും 20 മുസ്ലീം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.