വിപുലമായ ഓണച്ചന്തകളുമായി കൺസ്യൂമർ ഫെഡ്
തിരുവനന്തപുരം: ഓണത്തിന് അവശ്യസാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കാൻ വിപുലമായ ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ് രംഗത്ത്. 3500 ചന്തകളാണ് കൺസ്യൂമർ ഫെഡ് ഇത്തവണ ഒരുക്കുന്നത്. അരിയും പലവ്യഞ്ജനസാധനങ്ങളും സബ്സിഡി നിരക്കിൽ ഓണത്തിന് ലഭ്യമാക്കാനാണ് കൺസ്യൂമർ ഫെഡ് തീരുമാനം.38 ഇനങ്ങൾ ചന്തകളിൽ ലഭ്യമാക്കും.
സംസ്ഥാന വ്യാപകമായി പഞ്ചായത്തുകളിൽ 2575 ഉം, നഗരസഭകളിൽ 691 ചന്തകളുണ്ടാകും. 196 ത്രിവേണി,15 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ വഴിയും ഉത്പന്നങ്ങൾ എത്തിക്കും .ഇ കോമേഴ്സ് മേഖലയിലേക്ക് കടക്കുന്നതിന്‍റെ തുടർച്ചായി തിരുവനന്തപുരത്ത് ഓൺലൈൻ ആയി സാധനങ്ങൾ എത്തിക്കും
ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 3 വരെയാണ് ചന്തകൾ.ഓണചന്തകൾക്ക് സബ്സിഡിയായി 60 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 കോടി ഇതിനകം ലഭിച്ചു. 26000 ടൺ സബ്സിഡി സാധനങ്ങൾ 120 കോടി രൂപക്ക് വാങ്ങാനാണ് കൺസ്യൂമർ ഫെഡ് ലക്ഷ്യം. 2012 മുതൽ കൺസ്യൂമർഫെഡിന് സാധനങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന 200 കോടിയോളം കുടിശ്ശിക നൽകിയെന്നും കൺസ്യൂമർ ഫെഡ് അധികൃതർ വ്യക്തമാക്കി.