നഗരത്തിലൂടെ പോകവേയാണ് സൂസന്‍ പൊലീസുകാര്‍ ഒരു ആഫ്രോ-അമേരിക്കക്കാരനെ നഗ്നനാക്കി തടഞ്ഞുവച്ചിരിക്കുന്നത് കണ്ടത്. ഇതിന്റെ ഫോട്ടോകള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു സൂസന്‍ 

കൊളറാഡോ: ജോലി ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകയോട് പൊതുസ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറിയതിന് പൊലീസുകാര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കൊളറാഡോ ഇന്‍ഡിപെന്‍ഡന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എഡിറ്റര്‍ സൂസന്‍ ഗ്രീനാണ് പൊലീസുകാരുടെ ആക്രോശത്തിന് ഇരയായത്. 

നഗരത്തിലൂടെ പോകവേയാണ് സൂസന്‍ പൊലീസുകാര്‍ ഒരു ആഫ്രോ-അമേരിക്കക്കാരനെ നഗ്നനാക്കി തടഞ്ഞുവച്ചിരിക്കുന്നത് കണ്ടത്. ഇതിന്റെ ഫോട്ടോകള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു സൂസന്‍. പെട്ടെന്ന് പൊലീസുകാരില്‍ ചിലര്‍ മുന്നോട്ടുവന്ന് സൂസനെ തടയുകയായിരുന്നു. തടഞ്ഞ ശേഷമാണ് 'ഒരു പെണ്ണിനെ പോലെ പെരുമാറൂ' എന്ന് ആക്രോശിച്ചത്. തുടര്‍ന്ന് ഇവര്‍ സൂസന്റെ കൈകളില്‍ വിലങ്ങ് വയ്ക്കുകയും ചെയ്തു. 

പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സൂസന് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡെന്‍വെര്‍ പൊലീസ് ഡിപാര്‍ട്‌മെന്റ്. മാധ്യമപ്രവര്‍ത്തകരോട് പെരുമാറുന്നതിനുള്ള രീതികളുള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് ഡിപാര്‍ട്‌മെന്റിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.