പൊങ്കാലക്കായി നഗരം ഒരുക്കുന്നതിനെക്കാള്‍ വെല്ലുവിളിയാണ് പൊങ്കലക്കുശേഷം മാലിന്യം നീക്കം ചെയ്യുന്നത്. നിവേദ്യം കഴിഞ്ഞ് പൊങ്കാല കലങ്ങളുമായി ഭക്തര്‍ മടങ്ങിയതിന് പിന്നാലെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 3000 തൊഴിലാളികള്‍ പണിയെടുത്താണ് മണിക്കൂറുകള്‍ക്കുള്ളില്‍ മാലിന്യം നീക്കം ചെയ്തത്. ഭക്ഷണമാലിന്യവും ചാരവും വിറകുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനത്തില്‍ കയറ്റി. വിറക് തരംതിരിച്ചെടുക്കാന്‍ ചില സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് വിമുക്ത പൊങ്കാലയെന്ന നിലപാടിനോട് ഭക്തജനങ്ങളും അന്നദാനം നടത്തിയ സംഘടനകളും സഹകരിച്ചതുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ കഴിഞ്ഞതായി മേയര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നഗരസഭയ്ക്കൊപ്പം വിവിധ സംഘടനകളും കൊളജ് വിദ്യാര്‍ത്ഥികളും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുമെല്ലാം നഗരശുചീകരണത്തിനായി ഒറ്റകെട്ടായി പങ്കെടുത്തു. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികളും കരാറുകാരും സംഘടകരും ചേര്‍ന്ന് നീക്കം ചെയ്തു. മാലിന്യം നീക്കം ചെയ്തശേഷം നഗരം കഴുകി വൃത്തിയാക്കി.