തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്.

ചെങ്ങന്നൂര്‍: എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 18,113 ആണ് അവസാനം വിവരം ലഭിക്കുമ്പോഴുള്ള ലീഡ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം അവസാനവട്ട കണക്കുകൂട്ടലുകള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷമേ അന്തിമ കണക്കുകള്‍ ലഭ്യമാവുകയുള്ളൂ.


തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. ആകെ കിട്ടിയ 40 തപാല്‍ വോട്ടുകളില്‍ 40ഉം ഇടതുമുന്നണിക്ക് തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 60224 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 42,357 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 31,791 വോട്ടുകളും നേടി. ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തിയാണ് വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്