തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. പിണറായി മുണ്ടുടത്ത നരേന്ദ്ര മോഡിയാണെന്ന് സി.പി.ഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും എക്‌സിക്യുട്ടീവ് യോഗം കുറ്റപ്പെടുത്തി. 

സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെടാന്‍ പിണറായി ശ്രമിക്കുന്നതായി എക്‌സിക്യൂട്ടീവില്‍ ആരോപണമുയര്‍ന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ഇതിന്റെ തെളിവാണ്. വകുപ്പുകളെക്കുറിച്ച് അറിയില്ലെങ്കിലും എല്ലാം തന്റെ കീഴിലാണെന്ന് വരുത്തുന്നു. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ അടക്കി ഭരിക്കേണ്ടന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കി. 

സി.പി.ഐ മന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി എ.കെ ബാലനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ബാലന്‍ ജനിച്ചപ്പോഴോ ഭരണകര്‍ത്താവാണോ എന്ന് സി.പി.ഐ പരിഹസിച്ചു.