ഫാസിസം വന്നിട്ടില്ല; പ്രകാശ് കാരാട്ടിനോട് യോജിച്ച് സിപിഐ
ദില്ലി: നരേന്ദ്രമോദി സർക്കാരിന്‍റെ കീഴിൽ ഇന്ത്യയിൽ ഫാസിസം വന്നു എന്ന് പറയാനാവില്ലെന്ന പ്രകാശ്കാരാട്ടിന്‍റെ നിലപാടിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രംഗത്തെത്തി. കാരാട്ടിനെ വിമർശിച്ച കനയ്യകുമാറിന്റെ വാക്കുകൾ പാർട്ടി തള്ളുന്നുവെന്ന് സുധാകർ റെഡ്ഡി ഒരു ലേഖനത്തിൽ വ്യക്തമാക്കി.
എബി വാജ്പേയിക്ക് ലിബറൽ പ്രതിച്ഛായ ഉണ്ടായിരുന്നപ്പോൾ നരേന്ദ്ര മോദി സ്വേച്ഛാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുധാകർ റെഡ്ഡി പറയുന്നു. ഫാസിസ്റ്റു പ്രവണത സർക്കാർ കാണിക്കുന്നെങ്കിലും ഫാസിസമായി ഇതു മാറിയിട്ടില്ല. ഇതു തടയാൻ മതേതര സഖ്യങ്ങൾ വേണമെന്ന നിലപാടും സുധാകർ റെഡ്ഡി മുന്നോട്ടു വയ്ക്കുന്നു.
ഫാസിസം ഇന്ത്യയിൽ വന്നുവെന്ന് പറയാനാവില്ലെന്ന കാരാട്ടിന്‍റെ നിലപാടിനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരോക്ഷമായി എതിർത്തിരുന്നു. സിപിഎമ്മിൽ ഇത് ഭിന്നതയ്ക്ക് വഴിവയ്ക്കുമ്പോഴാണ് എഐഎസ്എഫ് നേതാവ് കനയ്യകുമാറിനെ തള്ളി സുധാകർ റെഡ്ഡിയും ലേഖനമെഴുതിയത്.