കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖ നാളെ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനിടും. ഇന്ന് നടന്ന ചര്‍ച്ചയില്‍ സംസാരിച്ച മുപ്പത്തോളം പേര്‍ യെച്ചൂരിയെ പിന്തുണച്ചെങ്കിലും ഭൂരിപക്ഷവും കോണ്‍ഗ്രസുമായി ഒരു രീതിയിലുമുള്ള സഹകരണം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. 

സിപിഎമ്മിന്റെ ബംഗാള്‍, ത്രിപുര ഘടകങ്ങളെല്ലാം പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എട്ട് സംസ്ഥാന കമ്മിറ്റികളും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരടക്കമുള്ളവരും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു സംസാരിച്ചെങ്കിലും പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കേരളഘടകവും ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ യെച്ചൂരിയുടെ ബദല്‍ രേഖ പരാജയപ്പെടും എന്ന കാര്യം ഉറപ്പാണ്. 

താന്‍ അവതരിപ്പിക്കുന്ന ബദല്‍ രേഖ വോട്ടിനിട്ട് തള്ളിയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കും എന്ന നിലപാടിലാണ് സീതാറാം യെച്ചൂരി. എന്നാല്‍ അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ഈ ഘട്ടത്തില്‍ പോകേണ്ടതില്ലെന്നാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലപാട്.