എല്ലാ മത വിഭാഗങ്ങളെയും മതിലിന്‍റെ ഭാഗമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. നേരത്തെ, സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയര്‍ത്തേണ്ടതെന്ന് വ്യക്തമാക്കി കെസിബിസി വനിതാ മതിലിനോടുള്ള നിലപാട് തുറന്ന് പറഞ്ഞിരുന്നു
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷന്മാരെയും വനിതാ മതിലില്‍ അണിനിരക്കാന്‍ ക്ഷണിക്കും. എല്ലാ മത വിഭാഗങ്ങളെയും മതിലിന്‍റെ ഭാഗമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.
നേരത്തെ, സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയര്‍ത്തേണ്ടതെന്ന് വ്യക്തമാക്കി കെസിബിസി വനിതാ മതിലിനോടുള്ള നിലപാട് തുറന്ന് പറഞ്ഞിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസിയുടെ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
രാഷ്ട്രീയലക്ഷ്യം വച്ചുളള വിഭാഗീയ നീക്കം ഒഴിവാക്കണം. നവോത്ഥാനത്തിന്‍റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കെസിബിസി വ്യക്തമാക്കി. അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി.
വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചത്. വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു.
