മദ്യനയം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിയോഗത്തിന് മുന്നോടിയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നിലവാരമുള്ള ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായോ ത്രീ സ്റ്റാറുകളെ കൂടി ഉള്‍പ്പെടുത്തിയോ മദ്യ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മതമേലദ്ധ്യക്ഷന്‍മാരടക്കം കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സെക്രട്ടേറിയറ്റ് യോഗം വിശദമായി വിലയിരുത്തും. 

ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ ആര്‍.എസ്.എസുമായി വേദി പങ്കിട്ട വിഷയവും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടി തെറ്റെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. കെ.യു അരുണനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും പാര്‍ട്ടിയോഗം ചര്‍ച്ച ചെയ്തേക്കും.