കെ.എ.പിള്ളയെന്നായാള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ അങ്ങാടിക്കല്‍ മലയിലെ കുട്ടികള്‍ക്ക് പണം നല്‍കിയെന്ന് നാട്ടുകാരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം നല്‍കുന്നുവെന്ന് ആരോപിച്ച് പോലീസിന് സി.പി.എമ്മിന്റെ പരാതി. കെ.എ.പിള്ളയെന്നായാള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ അങ്ങാടിക്കല്‍ മലയിലെ കുട്ടികള്‍ക്ക് പണം നല്‍കിയെന്ന് നാട്ടുകാരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

ചെങ്ങന്നൂര്‍ നഗരസഭയിലെ 49-ാംതാം വാര്‍ഡുള്‍പ്പെടുന്ന അങ്ങാടിക്കല്‍ മലയില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കെ.എ പിള്ള എന്ന് പേരുള്ള ഒരാള്‍ എത്തിയത്. ഇവിടുത്തെ കോളനികള്‍ സന്ദര്‍ശിച്ച കെ.എ പിള്ള കുട്ടികള്‍ക്ക് മിഠായി വാങ്ങാനും കളിയുപകരണങ്ങള്‍ വാങ്ങാനും പണം നല്‍കിയെന്നാണ് ആരോപണം. പണം കിട്ടിയെന്ന കാര്യം ഇവിടുത്തെ കുട്ടികളും സ്ഥിരീകരിച്ചു. 

ബി.ജെ.പിയുടെ താമരചിഹ്നം പതിച്ച വിസിറ്റിങ് കാര്‍ഡ് വീടുകളില്‍ കൊടുത്ത് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞാണ് കെ.എ പിള്ള പോയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയൊന്നും വിതരണം ചെയ്യുകയോ വോട്ട് ചെയ്യണമെന്ന് പറഞ്ഞതായോ ആരും സ്ഥിരീകരിക്കുന്നുമില്ല. ഇതുപോലെ നിരവധിയാളുകള്‍ മണ്ഡലത്തിന്റെ പലഭാഗങ്ങളിലുമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍ സി.പി.എമ്മിന്റെ വ്യാജ പ്രചാരണമാണിതെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. പ്രദേശത്ത് പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.