വെറ്റിനറി ഡോക്ടര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

ഇടുക്കി: ജോലിയ്ക്കിടയില്‍ വെറ്റിനറി ഡോക്ടര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഡോക്ടറെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും ആരോപണം. ശാന്തമ്പാറ വെറ്റിനറി ഡോക്ടര്‍ കാളീസ്വരനെയാണ് മൂന്നംഗ സംഘം ഓഫീസില്‍കയറി മര്‍ദ്ദിച്ചത്. 

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഡോക്ടര്‍ കുരുവിളാസിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഒരു കസേരയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ നിന്നും മൃഗാശുപത്രിയിലേയ്ക്ക് കസേര കൊടുത്തുവിട്ടതെന്നും നിയമപരമല്ലാത്ത വസ്തുക്കള്‍ എങ്ങനെ ഓഫീസില്‍ സൂക്ഷിക്കുമെന്നും പഞ്ചായത്ത് കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. താനാണ് കസേര നല്‍കിയതെന്നും പറഞ്ഞ് സി പി എം പാര്‍ട്ടി നേതാവ് ജനപ്രതിനിധിയായ സി പി എം പാര്‍ട്ടി നേതാവ് തിരിച്ചയച്ചു. 

ഇതിനു പിന്നാലെയാണ് മൂന്ന് പേര്‍ ആശുപത്രിയിലെത്തി ഡോക്ടറെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. തങ്ങളുടെ നേതാവിന് നേരെ കൈചൂണ്ടി സംസാരിക്കുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ കാളീശ്വരന്‍ പറയുന്നു. പൊലീസില്‍ പാരാതി നല്‍കിയെങ്കിലും കേസ് ഒതുക്കി തീര്‍ക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു. ശാന്തമ്പാറ പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തിലുള്ള ഏത് കേസുകള്‍ എത്തിയാലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ക്കുന്നതായി ആരോപണം നിലനില്‍ക്കേയാണ് ഡ്യൂട്ടിക്കിടെ ഓഫീസിനുള്ളില്‍ വച്ച് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഒതുക്കി തീര്‍ക്കുന്നതിന് ശ്രമം നടക്കുന്നത്.