തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പലയിടത്തും സിപിഎം, ബിജെപി, എസ്ഡിപിഐ സംഘര്‍ഷം. തിരുവനന്തപുരത്ത് മാസങ്ങള്‍ക്കു മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടങ്ങിയ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം നഗരസഭയിലുണ്ടായ സംഘര്‍ഷത്തോടെ വ്യാപകമായി.

തലസ്ഥാനത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതിനിടെ സിപിഎം ജില്ലാ ഓഫീസിനു നേരെയും അക്രമണമുണ്ടായി. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. പലയിടത്തും വ്യാപകമായ ആക്രമണങ്ങള്‍ തുടരുകയാണ് തലസ്ഥാന നഗരിയില്‍ പലയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. അക്രമങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അക്രമസംഭവങ്ങളില്‍ ഏഴ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ടയിലും ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവല്ല തുകലശ്ശേരിയില്‍ വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ബി.ജെപിയാണെന്ന് സിപിഎം ഏരിയ കമ്മിറ്റി ആരോപിച്ചു. പ്രദേശത്ത് ചെറിയതോതില്‍ അക്രമങ്ങള്‍ അരങ്ങേറി. കനത്ത പൊലീസ് കാവലിലാണ് പ്രദേശം.

കണ്ണൂരില്‍ അഴീക്കോട് ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വെള്ളക്കല്‍ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് വിവിധയിങ്ങളില്‍ ചെറിയ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റിരുന്നു. മീത്തലെ പൂഞ്ഞാലില്‍ രാജേഷിനായിരുന്നു മര്‍ദ്ദനമേറ്റത്.

അതേസമയം തന്നെ കാട്ടാക്കടയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ വ്യാപകമാവുകയാണ്. ഞായറാഴ്ച രാവിലെ കട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഎം തുങ്ങാമ്പറ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശശികുമാറിന് വെട്ടേറ്റു. പ്രദേശത്ത് നേരത്തെയും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.