പി കെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല; റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ശരിവച്ചു
ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു.
ദില്ലി: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. സംസ്ഥാന കമ്മിറ്റിയുടെ നടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതി കേന്ദ്രകമ്മിറ്റിയില്‍ നേരത്തെ വെച്ചിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയർന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല.
ശശിയെ ആറ് മാസം സസ്പെന്‍ഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരി വെച്ചത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ നടപടി ഉണ്ടായത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് അന്ന് തീരുമാനമെടുത്തത്.
പി കെ ശശിക്കെതിരെ കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഇന്ന് വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ പരാതിക്കാരി കേന്ദ്രകമ്മിറ്റിക്കയച്ച രണ്ടാമത്തെ കത്തും കമ്മിറ്റി തള്ളി.