അഭിമന്യുവിന്‍റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. 

കൊച്ചി: അഭിമന്യുവിന്‍റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. കുടുംബത്തിന് പുതിയ വീട് നിര്‍മിച്ച് നല്‍കും. കൂടാതെ സഹോദരിയുടെ വിവാഹ ചിലവും പാര്‍ട്ടി വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. 

പരിക്കേറ്റ അര്‍ജുന്‍റെയും വീനീതിന്‍റെയും ചികിത്സാചെലവുകളും പാര്‍ട്ടി വഹിക്കും. ഇതിനായി ഈ മാസം 15,16 തീയതികളില്‍ എറണാകുളം ജില്ലയില്‍ ഹുണ്ടിക പിരിവ് നടത്തുമെന്നും സിപിഎം ജില്ലാ കമ്മറ്റി അറിയിച്ചു.

ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് മഹാരാജാസിലെ കൊലപാതകമെന്ന വ്യക്തമായ സൂചനകളാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. രാത്രി പതിനൊന്നരയോ‍ടെ നടന്ന ആദ്യ ഏറ്റുമുട്ടലിനു ശേഷം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മഹാരാജാസിലെ വിദ്യാര്‍ഥിയുമായ മുഹമ്മദാണ് അക്രമികളെ വിളിച്ചുവരുത്തിയത്. 

പ്രൊഫഷണല്‍ കൊലയാളികളടക്കമുള്ള ഈ സംഘം ആയുധങ്ങളുമായി എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. 15 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമികള്‍ക്ക് പ്രദേശിക സഹായവും ലഭിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

അറസ്റ്റിലായവരില്‍ നിന്ന് പ്രതികളെ സംബന്ധിച്ച സൂചനകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടക്കുകയാണ്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളും നിരീക്ഷണത്തിലാണ്. 

എസ്ഡിപിഐയുടേയും കാമ്പസ് ഫ്രണ്ടിന്‍റെയും പ്രധാന നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വഷണത്തിന്‍റെ ഭാഗമായി നേതാക്കളടക്കം നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റ‍ഡിയില്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. മേഖലാ ഐജിമാരുടെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍.