തിരുവനന്തപുരം: സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
സെന്‍കുമാറിന്റെ അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന് ആറു പരാതികള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സെന്‍കുമാരിനെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു.
സെന്‍കുമാറിനെതിരെ കേസടുക്കാമെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്താനത്തിലാണ് നടപടി. ഡിജിപിക്ക് ലഭിച്ച ആറ് പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.
'മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. ആദ്യം വേണ്ടത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍ എന്നായിരുന്നു സെന്‍കുമാറിന്റെ ഒരുപരാമര്‍ശം.
'എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും എന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷധമുയര്‍ന്നിരുന്നു.
