തൃശൂർ: ഏങ്ങണ്ടിയൂരിൽ പൊലീസ് മർദ്ദനത്തെത്തുടർന്ന് ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നീ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധയേമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

തൃശൂർ ഏങ്ങണ്ടിയൂരിൽ പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ദളിത് യുവാവായ വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസൊന്നും രജിസ്ട്രർ ചെയ്തില്ലെങ്കിലും വിനായകൻ പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂര മർദ്ദനമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനത്തിന്‍റെ തെളിവുകള്‍ ഉണ്ടായിരുന്നു. വാടനാപ്പള്ളി പോലീസ് റജിസ്ട്രര്‍ ചെയ്ത കേസാണ് പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

ബ്യൂട്ടിപാർലർ ജീവനക്കാരനായ വിനായകന്‍റെ നീണ്ട മുടിയായിരുന്നു പൊലീസിനെ പ്രോകോപിപ്പിച്ചത്. മുടി മുറിക്കാതെ കണ്ടു പോകരുതെന്ന പൊലീസിൻറെ ഭീഷണിയും മര്‍ദ്ദനവും കൂടിയായതോടെ വിനായകൻ മുറി മുറിച്ചു. പിന്നെ കാണുന്നത് ഏങ്ങണ്ടിയൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്. മുടി നീട്ടി വളര്‍ത്തിയവരോടുളള പൊലീസിന്‍റെ മോശം സമീപനം ആദ്യത്തെ സംഭവമല്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു.