കുഞ്ഞിന്റെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്
കണ്ണൂർ: പിണറായിൽ ഒരു കുടുംബത്തിലെ 4 പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സൗമ്യയെ രാവിലെ മുതൽ ചോദ്യം ചെയ്തു വരികയാണ്. മരണം കൊലപാതകമാണെന്ന നിഗമനത്തിൽ അന്വേഷണം തുടരുമ്പോഴും വ്യക്തതക്കായി കഴിഞ്ഞ ദിവസം പുറത്തെടുത്ത കുഞ്ഞിന്റെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.
അത്യന്തം ദുരൂഹത നിറഞ്ഞ സംഭവത്തിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാം ഏറ്റെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിനൊപ്പം, നിലവിൽ അന്വേഷിക്കുന്ന ലോക്കൽ പോലീസ് കൂടി ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ആണ് തുടർന്നും കേസ് അന്വേഷിക്കുക.
രാവിലെ ആശുപത്രിയിൽ എത്തി കസ്റ്റഡിയിൽ എടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ല എന്നാണു വിവരം. സൗമ്യയുമായി ബന്ധമുള്ള 3 യുവാക്കളെ കൂടി തലശേരി ഗസ്റ്റ് ഹസ്സിൽ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യ ചെയ്യുന്നുണ്ട്. സൗമ്യയുടെ മക്കളും മാതാപിതാക്കളും അടക്കം 4 മാസത്തിനിടെ ഉണ്ടായ 3 മരണങ്ങൾ കൊലപാതകം ആണെന്ന സംശയത്തിൽ ഊന്നി തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
ഇക്കാര്യത്തിൽ, മരിച്ച കുഞ്ഞികണ്ണന്റെയും കമലയുടെയുടെയും ആന്തരികാവയവങ്ങളുടെ രസപരിശോധനായിൽ അലുമിനിയം ഫോസ്ഫ്റ്റ് അംശം കണ്ടെത്തിയതോടെ ഇന്നലെ പുറത്തെടുത്ത സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹത്തിന്റെ രാസ പരിശോധന ഫലം നിർണയകമാവുകയാണ്. ഇതിലും അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയാൽ ഇവ ആസൂത്രിതമായ കൊലപാതകങ്ങൾ ആണെന്ന് ഉറപ്പിക്കാൻ പോലീസിനാകും.
ഈ ഫലം അന്വേഷണത്തിൽ വഴിതിരിവാകും. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സൗമ്യയുടെ ബന്ധങ്ങളെ ചൊല്ലി വീട്ടിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം നേരത്തെ മരിച്ചവരുടെതിന് സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിൽ ആയിരുന്ന സൗമ്യയുടേത് ആത്മഹത്യാ ശ്രമം ആണോ എന്ന കാര്യത്തിലും കൂടുതൽ വ്യക്തത തേടുകയാണ് പോലീസ്.
