കോഴിക്കോട്ടെ സിപിഎം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് നീക്കം. ഏത് പോലീസ് അന്വേഷിച്ചാലും പ്രതികളെ പിടികൂടിയാല്‍ മതിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനനന്‍റെ പ്രതികരണം.

സിപിഎം ഓഫീസിന് നേരെ ബോംബേറ് നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. സിപിഎം ജില്ലാസെക്രട്ടറിയെ ഉന്നമിട്ടാണ് ബോംബേറ് നടത്തിയതെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയും ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പത്തംഗ അന്വേഷണ സംഘത്തെയും നിയോഗിച്ചു. എന്നാല്‍ കേസില്‍ യാതൊരു പുരോഗതിയുമില്ല. ഈ ഘട്ടത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. പോലീസ് അന്വേഷണം ഫലപ്രദമാകണമെന്നായിരുന്നു സിപിഎം ജില്ലാസെക്രട്ടറിയുടെ പ്രതികരണം.

കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലെ അതൃപ്തി സിപിഎം ജില്ലാനേതൃത്വം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സിപിഎം ആരോപണം ഉന്നയിക്കുന്ന വഴിക്ക് അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയെ നീക്കിയതെന്ന ആരോപണവും ഉയര്‍ന്നു. സംഭവത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് സിപിഎം ആരോപിക്കുമ്പോള്‍ സിപിഎം തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നാണ് ബിജെപിയുടെ പ്രത്യാരോപണം.