കൊച്ചി: സെൻകുമാറിന് പൊലീസ് മേധാവിയുടെ പദവി തിരിച്ചുനൽകിയാലും സംസ്ഥാന സർക്കാറിന്റെ തലവേദന തീരില്ല. ആശയക്കുഴപ്പം തീരാതെ സർവീസിലേക്കില്ലെന്നാണ് നാളെ തിരികെ ജോലിയിൽ പ്രവേശിക്കേണ്ട ജേക്കബ് തോമസിന്റെ നിലപാട്. ബെഹ്റക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനം കൊടുത്താൽ ജേക്കബ് തോമസിനെ എവിടെ പ്രതിഷ്ഠിക്കും എന്ന ആശയക്കുഴപ്പവുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കുറച്ചുകാലത്തേക്കെങ്കിൽ അത്രയും കാലം സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തിരിച്ചുനൽകി തലവേദനയൊഴിവാക്കാനാണ് സർക്കാരിന്റെ ആലോചന. സുപ്രീംകോടതിയിൽ നിന്ന് വീണ്ടും പരാമർശമുണ്ടായാൽ അത് ഇപ്പോഴത്തെ നിലയിൽ ആഭ്യന്തരവകുപ്പിന് താങ്ങാനാകില്ല. പക്ഷേ പരസ്യമായിട്ടല്ലെങ്കിലും വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇടഞ്ഞുനിൽക്കുന്നതാണ് പിണറായി വിജയന്റെ മറ്റൊരു തലവേദന.

ഒരു മാസത്തെ അവധിക്ക്ശേഷം നാളെയാണ് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിക്കേണ്ടത്. എന്നാൽ പോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസുമായി അടുപ്പമുളളവർ പറയുന്നത്. അനിശ്ചതത്വങ്ങൾക്കിടയിലേക്ക് പോയി ചാടാൻ താൽപര്യമില്ല. മാത്രവുമല്ല വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഇറക്കിയ സുപ്രധാന ഉത്തരവുകൾ മരവിപ്പിച്ച താൽക്കാലിക ചുതമലക്കാരനായ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടിയോടും യോജിപ്പില്ല.

സ്വതന്ത്രാധികാരമില്ലാതെ വിജിലൻസിന്റെ തലപ്പത്ത് ഇരിക്കാൻ ഇനി താൽപര്യമില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. പുതിയ നിയമനത്തിലടക്കം സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തിരികെ ജോലിക്കെത്തണോ എന്ന് തീരുമാനിക്കുമെന്നാണ് ജേക്കബ് തോമസ് അടുപ്പക്കാരോട് പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ പൂർണ ചുതമലയുളള വിജിലൻസ് ഡയറക്ടർ സ്ഥാനം ബെഹ്റക്ക് നൽകാനാണ് സാധ്യത. എന്നാൽ ജേക്കബ് തോമസിനെ തൃപ്തിപ്പെടുത്തുന്ന ഏതുനിയമനം നൽകും എന്നതാണ് ആഭ്യന്തര വകുപ്പിനെ കുഴയ്ക്കുന്നത്. ഇക്കാര്യത്തിൽ പല തട്ടുകളിലുളള ചർച്ചകൾ തുടരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറയുന്നു.