മധ്യനിരയുടെ കരുത്തില്‍ ക്രൊയേഷ്യ

മോസ്കോ: യൂറോപ്യന്‍ വേദികളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളെ അണിനിരത്തിയാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ക്കെതിരെ ക്രൊയേഷ്യ കളിക്കിറങ്ങുന്നത്. റയല്‍ മാഡ്രിഡിന്‍റെ ലൂക്കാ മോഡ്രിച്ചും ബാഴ്സലോണയുടെ ഇവാന്‍ റാക്കിറ്റിച്ചുമാണ് ക്രൊയേഷ്യയുടെ ശക്തി. ഇവരെ പിടിച്ചു കെട്ടാനായാല്‍ എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന് നെെജീരിയ കരുതുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്‍റീനയും ഐസ്‍ലാന്‍റും സമനിലയില്‍ പിരിഞ്ഞതോടെ ഈ കളി ജയിക്കുന്ന ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അതു കൊണ്ട് എങ്ങനെയെങ്കിലും വിജയം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇരു സംഘങ്ങളും. 4-2-3-1 എന്ന ഫോര്‍മേഷനില്‍ നെെജീരിയ ഇറങ്ങുമ്പോള്‍ നാലു മുന്നേറ്റ നിര താരങ്ങളെ അണിനിരത്തി ക്രൊയേഷ്യ നയം വ്യക്തമാക്കിയാണ് കളത്തിലേക്ക് വരുന്നത്.

മാന്‍സൂക്കിച്ചിന് കൂടുതല്‍ പ്രാധാന്യം നല്‍കി പെരിസിക്, ക്രമാരിക്, റെബിക് എന്നിവരെയും പരിശീലകന്‍ സ്ലാട്ട്ക്കോ ഡാലിക് മുന്നേറ്റത്തിനായി നിയോഗിച്ചു. കളി പൂര്‍ണമായി നിയന്ത്രിക്കുന്ന തരത്തില്‍ റാക്കിറ്റിച്ചിനെയും മോഡ്രിച്ചിനെയും ക്രൊയേഷ്യന്‍ മധ്യനിരയിലും ഉള്‍പ്പെടുത്തി.