ഒരു കുടുംബത്തിലെ തുടർമരണം നിര്‍ണായക കണ്ടെത്തലുമായി അന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്

പിണറായി: പിണറായിയിൽ ഒരു കുടുംബത്തിലെ തുടർമരണങ്ങൾ സംബന്ധിച്ച് അന്തരികാവയവ പരിശോധന റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തല്‍. മൃതദേഹത്തില്‍ വിഷത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. കേസില്‍ മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു .ആശുപത്രിയിൽ നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത് . സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത് . ഇവരെ ആശുപത്രിയില്‍ നിന്ന് മാറ്റി പോലീസ് വീട്ടിൽ എത്തി ഇവരെ ചോദ്യം ചെയ്യും. 

പിണറായിയിലെ കുഞ്ഞിക്കണനും കുടുംബവും മരണപ്പെട്ട സംഭവത്തില്‍ കുഞ്ഞിക്കണന്‍റെ പേരമകളായ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഒന്‍പത് വയസ്സുകാരിയായ ഐശ്വര്യ 2018 ജനുവരി 31-നാണ് മരിക്കുന്നത്. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദ്ദിയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഇതേ അസുഖവുമായി 2012 സെപ്തംബര്‍ ഒന്‍പതിന് ഐശ്വര്യയുടെ ഒന്നരവയസ്സുകാരിയായ അനിയത്തി കീര്‍ത്തനയും മരിച്ചിരുന്നു. 

ഐശ്വര്യയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞിക്കണനും ഭാര്യ കമലയും മരണപ്പെട്ടു. ദിവസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. തുടര്‍ച്ചയായ മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യിക്കുകയായിരുന്നു. പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇരുവരും വിഷം ഉള്ളിലെത്തിയാണ് മരിച്ചതെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.