തെറി വിളിക്കുകയും തല്ലുകയും ചെയ്തു

കൊച്ചി: അങ്കണവാടിയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരില്‍ മൂന്നര വയസ്സുകാരിക്ക് ആയയുടെ ക്രൂപീഡനം.ക്ലാസില്‍ മൂത്രമൊഴിച്ച കാരണത്താല്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തല്ലുകയും ചെയ്തതായി പിതാവ് പരാതി നല്‍കി. മുളന്തുരുത്തി കാരിക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുളന്തുരുത്തി തണ്ണിക്കല്‍ ലെനിന്‍ തോമസിന്റെ മകളായ മൂന്നര വയസ്സുകാരിയാണ് അങ്കണവാടിയിലെ ആയ അമ്മിണിയുടെ ക്രൂരതയ്ക്ക് ഇരയായത്. അങ്കണവാടിയില്‍ വച്ച് കുട്ടി മൂത്രം ഒഴിക്കണമെന്ന് ആയയായ അമ്മിണിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ കുട്ടിയെ ശാസിക്കുകയും ഇപ്പോള്‍ പോകണ്ട എന്നു പറയുകയും ചെയ്തു.

കുട്ടി ക്ലാസ്സ് റൂമില്‍ തന്നെ മൂത്രം ഒഴിച്ചുപേയത് കണ്ട ആയ കുട്ടിയെ അസഭ്യം പറയുകയും തല്ലുകയുമായിരുന്നു. കൂടാതെ കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അത് ഉപയോഗിച്ച് മൂത്രം തുടയ്ക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി ആരോടും മിണ്ടാതിരിക്കുകയും സ്‌കൂളില്‍ പോകുന്നില്ലെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് കാര്യം അന്വേഷിച്ചെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.

അതേസമയം, പിറ്റേന്ന് രാവിലെ അങ്കണവാടിയില്‍ പോകാനായി ഒരുക്കുമ്പോഴും കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും പിതാവ് ലെനിന്‍ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പൊലീസിലും ചൈല്‍ഡ് പ്രൊട്ടക്ഷനും പരാതി നല്‍കുമെന്നും ലെനിന്‍ തോമസ് പറഞ്ഞു.