പണം പിൻവലിക്കുന്നതിന് റിസർവ്വ്ബാങ്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പഴയ 500,1000 ഒഴികെയുള്ള നോട്ടുകൾ വഴി ഇന്നു മുതൽ നടത്തുന്ന നിക്ഷേപം പിൻവലിക്കുന്നതിന് പരിധി ഉണ്ടാവില്ലെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എടിഎമ്മുകളിലും ബാങ്കുകളിലും അതേ സമയം കറൻസി ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്
ബാങ്ക് വഴിയും എടിഎമ്മുകൾ വഴിയും ഒരാഴ്ച പിൻവലിക്കാനാവുന്ന തുക ഇപ്പോൾ 24,000 രൂപയാണ്. ഈ പരിധിയിലാണ് ഇളവ് പ്രഖ്യാപിച്ചത്. പഴയ 500, 1000 രൂപ ഒഴികെ എത് നോട്ടുകൾ ഇന്നു മുതൽ നിക്ഷേപിച്ചാലും അത് പിൻവലിക്കാൻ പരിധി ഉണ്ടാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. എന്നാൽ അസാധു നോട്ടുകൾ നിക്ഷേപിച്ചാൽ അത് പിൻവലിക്കാനുള്ള പരിധി 24,000 രൂപയായി തുടരും. നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ 2000, 500 നോട്ടുകൾ കൂടുതൽ നൽകണമെന്നും ആർബിഐ നിർദ്ദേശമുണ്ട്.
ചില്ലറക്ഷാമം രൂപക്ഷമായിരിക്കിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പണം കൈയ്യിൽ വയ്ക്കാതിരിക്കാനാണ് ഈ നിർദ്ദേശം. നോട്ട് അസാധുവാക്കിയതിന് ശേഷം 27 തീയതി വരെ 8.45 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി. ഇതിൽ 33,950 കോടി രൂപയ്ക്ക് നോട്ടുകൾ മാറി നല്കിയപ്പോൾ 8.11 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകൾ ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ചു. 2.16 ലക്ഷം കോടി രൂപയാണ് നവംബർ എട്ടിനു ശേഷം ആകെ പിൻവലിച്ചത്. നോട്ട് അച്ചടിയും വിതരണവും മന്ദഗതിയിൽ ആയതിനാൽ വടക്കേ ഇന്ത്യൻ നഗരങ്ങളിൽ എടിഎമ്മുകളിലും ബാങ്കുകളിലും പണ ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ വായ്പകൾക്കുള്ള പലിശ നിരക്ക് കുറയുന്നതിന് പകരം തല്ക്കാലം കൂടാനിടയുണ്ടെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി.
