രൂക്ഷമായ നോട്ടുപ്രതിസന്ധിയിൽ ചെന്നൈ വലയുന്നു
വൈദ്യുതബന്ധം വിച്ഛേദിയ്ക്കപ്പെട്ടതിനാലും മൊബൈൽ നെറ്റ്‍വർക്കുകൾ തകരാറിലായതിനാലും സൂപ്പർ മാർക്കറ്റുകളിലോ, ഹോട്ടലുകളിലോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉപയോഗിയ്ക്കാനാകുന്നില്ല.
എഴുപതുകാരനായ ശരവണൻ ഒരു മണിക്കൂറായി എടിഎം ക്യൂവിൽ നിൽക്കുന്നു. ശാരീരികാവശതകളുണ്ട്. അവശ്യസാധനങ്ങൾ വാങ്ങി കൈയിലെ പണം തീർന്നപ്പോൾ എടിഎമ്മിലെത്തിയതാണ്. അൽപസമയത്തിനകം എടിഎം തുറക്കുമെന്ന് ബാങ്കധികൃതർ പറഞ്ഞപ്പോൾ മുതൽ ക്യൂവിൽ നിൽക്കാൻ തുടങ്ങിയതാണ് സെന്തിൽ. മൂന്ന് മണിക്കൂറായി.
വർധ ചുഴലിക്കാറ്റ് നിശ്ചലമാക്കിയ ചെന്നൈ നഗരത്തിൽ ജനജീവിതം ഇനിയും സാധാരണനിലയിലായിട്ടില്ല. നോട്ട് അസാധുവാക്കൽ നടപടിയ്ക്ക് ശേഷം ചുഴലിക്കാറ്റ് കൂടി നാശം വിതച്ചതോടെ പല എടിഎമ്മുകളിലും ബാങ്കുകളിലും പണമില്ല. ഉള്ളവയിലാണെങ്കില്‍ നീണ്ട ക്യൂ. ഒടുവിൽ അഞ്ഞൂറിന്‍റെ നോട്ട് നിറയ്ക്കാനാകുന്നില്ലെന്നും എടിഎം തകരാറിലാണെന്നും ബാങ്കധികൃതർ. നിരാശരായി ജനം വീണ്ടും തെരുവിലേയ്ക്ക്.