ബംഗളൂരു: ശശികലയും ഇളവരസിയും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുപോയതായി സംശയിക്കുന്നുവെന്ന് കർണാടക മുൻ ജയിൽ ഡിഐജി ഡി രൂപ. ജയിലിലെ പ്രധാന വാതിലെന്ന് കരുതുന്ന വഴിയിലൂടെ ജയിൽ വസ്ത്രത്തിലല്ലാതെ ശശികലയും ഇളവരസിയും കടന്നുവരുന്ന ദൃശ്യങ്ങൾ രൂപ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഐപി ആയാണ് പരപ്പന ജയിലിലെ ശശികലയുടെ താമസമെന്ന് റിപ്പോർട്ട് നൽകിയ മുൻ ജയിൽ ഡിഐജി രൂപ അത് സാധൂകരിക്കുന്ന തെളിവാണ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്.ശശികലയും ഇളവരസിയും ജയിൽ വിട്ട് പുറത്തുപോയെന്ന സംശയവും അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും. ജയിലിലെ പ്രധാന വാതിലെന്ന് കരുതുന്ന വഴിയിലൂടെ കടന്നുവരുന്ന ശശികലയും ഇളവരസിയുമാണ് സിസിടിവി ദൃശ്യങ്ങളിലുളളത്.

കയ്യിൽ ബാഗുമേന്തി ജയിൽ വസ്ത്രത്തിൽ അല്ലാതെയാണ് വരവ്. വനിതാ സൂപ്രണ്ട് ഇവരെ അനുഗമിക്കുന്നുണ്ട്. പുരുഷ ഗാർഡുമാരാണ് വാതിൽ തുറന്നുകൊടുത്തത്.വനിതാ ബ്ലോക്കിൽ പുരുഷ ഗാർഡുമാർ ഉണ്ടാകാറില്ലെന്നും ഇതാണ് തന്‍റെ സംശയത്തിന് കാരണമെന്നും ഡി രൂപ അന്വേഷണസംഘത്തോട് വ്യക്തമാക്കി.ജയിൽ വസ്ത്രത്തിലല്ലാതെ ശശികല നടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തായിരുന്നു.അവർക്ക് ലഭിച്ച സൗകര്യങ്ങൾ കൂടുതൽ വെളിപ്പെടുന്നതാണ് പുതിയ ദൃശ്യങ്ങൾ.കഴിഞ്ഞ മാസം സമർപ്പിച്ച വിവാദ റിപ്പോർട്ടിലെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളും രൂപ സമർപ്പിച്ചിട്ടുണ്ട്.

ജയിൽ വകുപ്പ് മേധാവി ആയിരുന്ന സത്യനാരായണ റാവുവിന് എതിരെയുളള അഴിമതി ആരോപണവും ഇതിൽപ്പെടും.ചട്ടം മറികടന്ന് ശശികലയ്ക്ക് സന്ദർശകരെ അനുവദിച്ചതിന്‍റെയും അവർക്ക് അടുക്കളയൊരുക്കിയതിന്‍റെയും രേഖകളും ചിത്രങ്ങളും കൈമാറി.രണ്ടാഴ്ച മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിനയ് കുമാർ മുൻ ജയിൽ ഡിഐജിക്ക് ചോദ്യാവലി നൽകിയത്.ശശികലയ്ക്ക് സുഖസൗകര്യം ഒരുക്കിയതിനെക്കുറിച്ചുളള രഹസ്യ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയതിന് രൂപയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു.