ഹർത്താലിനെതിരെ ഉയരുന്ന പ്രചാരണങ്ങൾ ഇരട്ടത്താപ്പാണെന്ന് ദളിത് ഐക്യവേദി
- ഹർത്താലുമായി സഹകരിക്കണമെന്ന് ദളിത് ഐക്യവേദി
- ബസുകളും കടകളും അടച്ചിടണം
- പൊതുപ്രശ്നത്തിൻമേലാണ് ഹർത്താലെന്നും ദളിത് ഐക്യവേദി
കോട്ടയം: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച നാളത്തെ ഹർത്താലിനെതിരെ ഉയരുന്ന പ്രചാരണങ്ങൾ ഇരട്ടത്താപ്പാണമെന്ന് ദളിത് ഐക്യവേദി. സ്വകാര്യബസുടമകളും വ്യാപാരിവ്യവസായികളും ഹർത്താലുമായി സഹകരിക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു. ഹർത്താലിൽ അക്രമങ്ങളുണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി ദളിത്ഐക്യവേദി കൺവീനർക്ക് പൊലീസ് കത്ത് നൽകി.
പട്ടികജാതി പട്ടികവർഗ്ഗസംരക്ഷനിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തുവെന്നാരോപിച്ചാണ് 12 ദളിത്സംഘടനകൾ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തത്.എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച പണിമുടക്കായിരുന്നതിനാൽ തൊട്ടടുത്ത ആഴ്ചയിലെ ഹർത്താലിനെ പിന്തുണയ്ക്കാനാകില്ലെന്നാണ് ബസുടമകളുടേയും വ്യാപാരിവ്യവസായി ഏകോപനസമിതിയുടേയും നിലപാട്.
ഹർത്താലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലുൾപ്പടെ വരുന്ന ചർച്ചകൾ ഗുണപരമായ മാറ്റത്തിന്റെ സൂചനയാണ്. ഹർത്താലിൽ അക്രമുണ്ടാകുമെന്ന പ്രചാരണത്തെ ദളിത് ഐക്യവേദി തള്ളി. ഹർത്താലിന് ശേഷം ദളിത് വിഷയങ്ങളുന്നയിച്ച സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഐക്യവേദിയുടെ തീരുമാനം.