കാരാഴ്മയും മാവേലിക്കരയും ഒന്നും പോകാതെ കോട്ടയം തിരുവല്ലാ ഭാഗത്ത് നിന്നും ദേശീയപാതയായ കായംകുളത്തേക്കോ ഹരിപ്പാട്ടെക്കോ എളുപ്പമാര്‍ഗം എത്താന്‍ കഴിയുന്ന പാതയായതിനാല്‍ എല്ലാവരും ഈ റോഡാണ് തെരഞ്ഞെടുക്കുന്നത്.

മാന്നാര്‍: റോഡിലെ വളവും വശത്തെ കുഴിയും അപകടഭീതി പരത്തുന്നു. സംസ്ഥാന പാത വിട്ടു മാന്നാര്‍ കുറ്റിയില്‍ ജംക്ഷനില്‍ നിന്നും ചെന്നിത്തല–തട്ടാരമ്പലം ഭാഗത്തേക്ക് പോകുന്ന റോഡിലെ ഷാപ്പുപടിക്ക് സമീപത്തെ വളവും കുഴിയുമാണ് വാഹനയാത്രക്കാര്‍ക്കും കാല്‍ നടക്കാര്‍ക്കും വിനയാകുന്നത്. മാന്നാര്‍–വിഷവര്‍ശേരിക്കര-ചെന്നിത്തല-തട്ടാരമ്പലം റോഡ് ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചു ഗതാഗതയോഗ്യമാക്കിയതോടെ ഈ പാതയില്‍ തിരക്കേറി. 

കാരാഴ്മയും മാവേലിക്കരയും ഒന്നും പോകാതെ കോട്ടയം തിരുവല്ലാ ഭാഗത്ത് നിന്നും ദേശീയപാതയായ കായംകുളത്തേക്കോ ഹരിപ്പാട്ടെക്കോ എളുപ്പമാര്‍ഗം എത്താന്‍ കഴിയുന്ന പാതയായതിനാല്‍ എല്ലാവരും ഈ റോഡാണ് തെരഞ്ഞെടുക്കുന്നത്. കുറ്റിയില്‍ ജംഗ്ഷന്‍ തിരിഞ്ഞ് ആദ്യത്തെ വളവും കഴിഞ്ഞുള്ള ഭാഗത്താണ് ഏറെ അപകടസാധ്യതയുള്ള കൊടും വളവും റോഡിന്‍റെ തെക്ക് ഭാഗത്തായി മൂന്നടിയിലേറെ താഴ്ചയുള്ള കുഴിയുമുള്ളത്. 

റോഡ് നിലവാരത്തില്‍ നിര്‍മ്മിച്ചപ്പോള്‍ ഇവിടെ വളവും കുഴിയും കാര്യമായ സുരക്ഷാ സംവിധാനമൊരുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇവിടെ തെരുവുവിളക്കും കത്താത്തത് രാത്രി അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. രണ്ട് വലിയ വാഹനങ്ങള്‍ ഒരേ സമയത്ത് കടന്നു പോകുവാനും പ്രയാസകരവുമാണ്. വളവ് ചേര്‍ന്ന് നടന്നു പോകുന്ന യാത്രക്കാരുടെ കാര്യവും ദുഷ്‌ക്ക്‌രം തന്നെ. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ല.