സിപിഎം നേതാവ് ലോറന്‍സിന്റെ മകളെ പിരിച്ചു വിട്ടിട്ടില്ലെന്ന് സിഡ്കോ എംഡി; ഇന്നും ജോലിക്കെത്തി
ആശ സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച പരാതിയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ നടപടി ഇന്നുണ്ടാകുമെന്നും എംഡി പറഞ്ഞു. ഇന്നും ആശ പാളയത്തെ സിഡ്കോ ഓഫീസിൽ ജോലിക്കെത്തിയിരുന്നു.
തിരുവനന്തപുരം: സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എം.എം. ലോറൻസിന്‍റെ മകൾ ആശാ ലോറൻസിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് സിഡ്കോ എംഡി ജയകുമാർ. ദിവസ വേതനക്കാരിയായ ആശയ്ക്ക് ജോലിക്കെത്തുന്നതിൽ തടസമൊന്നും അറിയിച്ചിട്ടില്ല. ആശ സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച പരാതിയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
ഇതില്‍ നടപടി ഇന്നുണ്ടാകുമെന്നും എംഡി പറഞ്ഞു. ഇന്നും ആശ പാളയത്തെ സിഡ്കോ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. സിഡ്കോ ആസ്ഥാനത്ത് ആശ ലോറൻസ് കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരിക്കെതിരെ ഉള്‍പ്പെടെ നൽകിയ പരാതികളിൽ ആഭ്യന്തരഅന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ആശയുടെ മകൻ കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രതിഷേധ സമരത്തിലും പങ്കെടുത്തിരുന്നു. തന്‍റെ പരാതിയിൽ തീരുമാനമാകാത്തുകൊണ്ടാണ് മകനെ സമരത്തിന് വിട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആശ പറഞ്ഞിരുന്നു. തമ്പാനൂര്‍ പൊലീസെത്തിയാണ് ആശയെ അനുനയിപ്പിച്ച് വീട്ടിലേക്കയച്ചത്.
ബിജെപി പരിപാടിയിൽ ചെറുമകൻ പങ്കെടുത്തത് തെറ്റായിപ്പോയി എന്നാണ് സിപിഎം നേതാവ് എംഎം ലോറൻസ് വിഷയത്തില്‍ പ്രതികരിച്ചത്. പരിപാടിയിൽ പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്നും ലോറൻസ് പറഞ്ഞു.