വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ട സംഭവം: ശകുന്തളയുടെ മകൾക്ക് നുണ പരിശോധന 

കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളിൽ മൃതദേഹം കണ്ട സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകൾക്ക് നുണ പരിശോധന നടത്തും. പോളിഗ്രാഫ് പരിശോധനക്കായി പൊലീസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള സമ്മതപത്രം ശകുന്തളയുടെ മകൾ പൊലീസിന് എഴുതി നൽകിയിട്ടുണ്ട്. കൊലപാതകം നടത്തിയ സജിത്തിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്തു പറയുമെന്ന് ശകുന്തള ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം കുമ്പളത്തെ ശകുന്തള കൊലക്കേസിലെ പ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം കിട്ടി പത്തു ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഉറപ്പില്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാമ് പൊലീസ് നിഗമനം. 

പത്ത് മാസത്തോളം പഴക്കമുണ്ടായിരുന്ന അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കായലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച വീപ്പ കരയ്ക്ക് കൊണ്ടുവന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

മൂന്നുമാസത്തോളം കേസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിന്റെ കാലില്‍ ഓപ്പറേഷന്‍ ചെയ്ത് സ്റ്റീല്‍ ഇട്ടിരുന്നു. ഈ തെളിവാണ് പോലീസിന്റെ പിടിവള്ളിയായത്. തുടര്‍ന്ന് മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയിലൂടൊണ് ശകുന്തളയെ തിരിച്ചറിഞ്ഞത്.