സോള്‍: ദക്ഷിണ കൊറിയയിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 33 പേര്‍ മരിച്ചു. 70 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്. മരണ സഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് ഇത്. അത്യാഹിത വിഭാഗത്തില്‍നിന്ന് തീ ഉയരുന്നതായി കണ്ടതായും എന്നാല്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് പെട്ടന്ന് കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മൂന്നാം നിലയിലെ ഐസിയുവില്‍ ഉണ്ടായിരുന്ന 15 പേരെ ഒഴിപ്പിക്കാന്‍ ഏറെ സമയമെടുത്തതായി തീപ്പിടുത്തതില്‍നിന്ന് രക്ഷപ്പെട്ടവരിലൊരാള്‍ വ്യക്തമാക്കി. അപകട സമയത്ത് 200ഓളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. 

ഇന്‍ഫെര്‍ണോയിലെ ഫിറ്റ്‌നസ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 29 പേര്‍ മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായിരിക്കുന്നത്. അടിയന്തിര നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അറിയിച്ചു.