ആലപ്പുഴ: ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധി ബാധിച്ച് ആലപ്പുഴ ജില്ലയിൽ മൂവായിരത്തോളം താറാവുകൾ ചത്തൊടുങ്ങി. അമ്പലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകർച്ചവ്യാധി മൂലം താറാവുകൾ ചത്തത്. പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി. ഈ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികളിൽ പ്രതിരോധ പ്രവർത്തനത്തിനുള്ള മരുന്നുകൾ എത്തിച്ചു.
താറാവുകളുടെ പകർച്ചവ്യാധി തടയുന്നതിന്‍റെ ഭാഗമായി ഡോക്ടമാരുടെ സംഘം കഴിഞ്ഞ ദിവസം കൈനകരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കൈനകരി സ്വദേശികളായ തോമസ്, ലിജോ എന്നിവർ ചേർന്ന് നടത്തുന്ന താറാവ് കൃഷിയിൽ 200 എണ്ണത്തിന് രോഗം ബാധിച്ചതായി കണ്ടെത്തി. 25000 താറാവാണ് ഇവർക്കുള്ളത്. രണ്ടുമാസം പ്രയാമായ താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്. ഈസ്റ്റർ, ന്യൂഇയർ ലക്ഷത്തോടെയാണ് ഇരുവരും താറാവ് വളർത്തിയത്.
രോഗലക്ഷണമുള്ള താറാവുകളിൽ നിന്ന് രക്തസാമ്പിൾ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോ. സാജു ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു. തിരുവല്ലായിലെ ലാബിലേയ്ക്ക് രോഗനിർണ്ണയത്തിനായി കൈമാറി. പ്രതിരോധ കുത്തിവെപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലും രോഗലക്ഷണം കണ്ടുതുടങ്ങിയ മുഴുവൻ താറാവിനും ആന്‍റിബയോട്ടിക് നൽകി തുടങ്ങി.
