തൃശൂര്‍: കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാരോപിച്ച് ബന്ധുക്കൾ സമരത്തിലേക്ക്. അനുജൻ ആർഎൽവി രാമകൃഷ്ണനും കുടുംബവും നാളെ മുതൽ നിരാഹാര സമരം തുടങ്ങും.
കലാഭവൻ മണിയുടെ മരണത്തിൽ ആരോപണ വിധേയരായവരെ രക്ഷിക്കാൻ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും ശരീരത്തിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിട്ടും തുടർ നടപടികളുണ്ടായില്ലെന്ന് അനുജൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചു.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചതായി എഫ്ഐആറിൽ രേഖപ്പെടുത്തിയ പൊലീസ് കുടുംബം പറയാത്ത കാര്യങ്ങൾ എഴുതി ചേർത്തെന്നും രാമകൃഷ്ണൻ ആരോപിച്ചു. മണി മരിച്ച് ഒരു വർഷം തികയാനിരിക്കേ മൂന്ന് ദിവസം നിരാഹാരസമരം നടത്തും. തുടർന്ന് കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കേസ് സിബിഐക്ക് വിടുമെന്ന് പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു. ചാലക്കുടി നഗരസഭ നടത്തുന്ന മണി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
