കെജ്രിവാളുമായി കമലിന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത് ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവർ‌ത്തകരെ സന്ദർശിക്കുക എന്നത് മാത്രമാണ് ലക്ഷ്യം 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തമിഴ്നടൻ കമൽഹാസനെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചു. തങ്ങൾ ഇരുവരും സമാനചിന്താഗതിക്കാരാണെന്നായിരുന്നു സന്ദർശന വേളയെക്കുറിച്ച് കമലിന്റെ പ്രതികരണം. വർഗീയതയ്ക്കും അഴിമതിക്കും എതിരെയാണ് ഇരുവരുടെയും നിലപാട് എന്നതാണ് എടുത്തുപറയേണ്ട സാമ്യം എന്നും കമൽ കൂട്ടിച്ചേർത്തു. മാത്രമല്ല, കെജ്രിവാളിൽ നിന്ന് പല കാര്യങ്ങളിലും തനിക്ക് ഉപദേശം ആവശ്യമുണ്ടെന്നും കമൽ പറ‍ഞ്ഞു. ആം ആദ്മി നേതാക്കളായ സജ്ഞയ് സിംഗ്, സോമനാഥ് ഭാരതി, അശുതോഷ് എന്നിവർക്കൊപ്പം ചെന്നൈ എയർപോർട്ടിലെത്തിയ കെജ്രിവാളിനെ സ്വീകരിച്ചത് കമലിന്റെ രണ്ടാമത്തെ മകൾ അക്ഷര ഹാസനായിരുന്നു. 

''വർഗീയതയ്ക്കെതിരെ നിരവധി പാർട്ടികളും വ്യക്തികളും സമരം ചെയ്യുന്നു എന്ന് കാര്യം വളരെ സന്തോഷമുളവാക്കുന്നതാണ്. സമൂഹത്തിൽ രാഷ്ട്രീയമായി ഇടപെടാൻ കമൽ തീരുമാനിച്ച ഈ അവസരത്തിൽ തന്നെ കൂടിക്കാഴ്ച നടത്താൻ സാധിച്ചത് വലിയ കാര്യം തന്നെയാണ്. തീർച്ചയായും കമൽ രാഷ്ട്രീയത്തിൽ പ്രവേശിക്കണം'' കെജ്രിവാൾ പറഞ്ഞു. വർഗീയതയ്ക്കും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഒരു പുതിയ തുടക്കം എന്നാണ് കെജ്രിവാൾ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ഈ ബന്ധം തുടരുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു.

കമൽ- കെജ്രിവാൾ കൂടിക്കാഴ്ച നടക്കുന്നത് ആദ്യമായിട്ടല്ല, 2015 ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരമേറ്റ വർഷം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നതായി ഡൽഹിയിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി കമൽ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് മേധാവിയും വെസ്റ്റ് ബെഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി കമലുമായി അടുത്ത രാഷ്ട്രീയ ബന്ധം പുലർത്തുന്നയാളാണ്. 

ആംആദ്മി പാർട്ടിക്ക് സ്വാധീനം കുറവുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഈ കൂടിക്കാഴ്ചയിലൂടെ അരവിന്ദ് കെജ്രിവാൾ ദേശീയ തലത്തിലുള്ള നേതാവ് എന്ന നിലയിലേക്ക് ഉയരുകയാണെന്നായിരുന്നു ആംആദ്മി നേതാക്കളിലൊരാളുടെ അഭിപ്രായം. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം ലേക്കുള്ള പ്രവേശനമാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അനുമാനിച്ചിരുന്നു. എന്നാൽ താൻ ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക എന്നതല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും ഇതിന് പിന്നിലില്ല എന്നായിരുന്നു കമലിന്റെ പ്രതികരണം. 

അരവിന്ദ് കെജ്രിവാളിന് ദേശീയ പ്രതിപക്ഷ പാർട്ടിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും 2019 ഇലക്ഷന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ കൂട്ടിച്ചേർക്കാനും ശ്രമിക്കുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കളുടെ വിശദീകരണം. ഈ മാസം അവസാനത്തോടെ തന്റെ പാർട്ടിയെ തമിഴ്നാട്ടിൽ അവതരിപ്പിക്കാനാണ് കമലിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കമൽ ദില്ലിയിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽഗാന്ധിയെയും സന്ദർശിച്ചിരുന്നു.