ബംഗളുരുവില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് ഹൊസൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കേരളത്തിലേക്ക് വരുന്ന നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമായിട്ടും സ്കാനിയ, വോള്‍വോ എന്നിവ അടക്കം ഒരു സര്‍വ്വീസിനും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഇത് കാരണം ഇവിടെ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ഇലക്ട്രോണിക് സിറ്റിയിലെത്തി വേണം ഇവര്‍ ബസില്‍ കയറാന്‍. നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങി ലഗേജുകളുമായി ഇലക്ട്രോണിക് സിറ്റി വരെ പോയ ശേഷം അവിടെ നിന്ന് ബസില്‍ കയറി പോയവഴിയെ തിരികെ വരേണ്ട അവസ്ഥയാണുള്ളത്. നിരവധി യാത്രക്കാരുള്ള ഇവിടെ ബോര്‍ഡിങ് അനുവദിക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ടെങ്കിലും അധികൃതരാരും ഇക്കാര്യം അറിഞ്ഞമട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി കാമ്പയിനുകളും നടന്നിരുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന മറ്റ് സ്വകാര്യ ബസുകള്‍ക്കെല്ലാം ഇവിടെ ബോര്‍ഡിങ് പോയിന്റുണ്ട്. കര്‍ണ്ണാടക ആര്‍.ടി.സിയുടെ കേരളത്തിലേക്കുള്ള ബസുകള്‍ക്കും ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റുണ്ട്. അതുകൊണ്ടുതന്നെ യാത്രകള്‍ക്കായി സ്വകാര്യ ബസുകളെയോ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസുകളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഹൊസൂരിലെ മലയാളികള്‍. വിഷു, ഈസ്റ്റര്‍ തുടങ്ങിയവ പ്രമാണിച്ച് ഒന്‍പത് സര്‍വ്വീസുകള്‍ വീതം ബംഗളുരുവിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഹൊസൂരിലും ബോര്‍ഡിങ് പോയിന്റ് അനുവദിക്കണമെന്നാണ് മലയാളികളുടെ ആവശ്യം.