പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ എത്തിയിട്ടും പ്രതിപക്ഷ പ്രതിഷേധം കാരണം നോട്ടു അസാധുവാക്കല്‍ വിഷയത്തിലുള്ള ചര്‍ച്ച തുടങ്ങാനാവാതെ പാര്‍ലമെന്റ് പിരിഞ്ഞിരുന്നു. പ്രധാനമന്ത്രി സഭയിലിരിക്കുമ്പോഴാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധം അറിയിച്ചത്. പന്ത്രണ്ട് മണിക്ക് സഭയിലെത്തിയ മോദി ഇടയ്ക്ക് സഭ പിരിഞ്ഞപ്പോഴും അവിടെയിരുന്ന് എംപിമാരോട് സംസാരിച്ചു. 

പിന്നീട് രണ്ടു മണിക്ക് സഭ ചേര്‍ന്നപ്പോഴും പ്രധാനമന്ത്രി എത്തിയെങ്കിലും പ്രതിപക്ഷം കള്ളപ്പണക്കാരുടെ പക്ഷത്താണെന്ന പ്രസ്താവനയ്ക്ക് ആദ്യം മാപ്പുപറയണം എന്നാവശ്യപ്പെട്ടുള്ള ബഹളം തുടര്‍ന്നു. ലോക്‌സഭയില്‍ വോട്ടിംഗോടെയുള്ള ചര്‍ച്ച വേണം എന്നാവശ്യപ്പെട്ടായിരുന്നുപ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. പ്രതിപക്ഷം ഒളിച്ചോടുന്നുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ ബാങ്കിലും എറ്റിഎമ്മിലും പണമില്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം തിരിച്ചടിച്ചു. 

ഇതിനിടെ കറന്‍സി കുറയുന്നത് ദുഷ്പ്രണതകള്‍ കുറയാന്‍ സഹായിക്കുമെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോഷണം, കൈക്കൂലി, മാഫിയ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, വ്യാജ മദ്യം എന്നിവയെല്ലം കറന്‍സിയുടെ പ്രചാരത്തെയാണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.